കുട്ടികളെ വായനയുടെയും എഴുത്തിൻ്റെയും വിസ്മയലോകത്തേക്ക് നയിക്കാൻ വായനച്ചങ്ങാത്തം രണ്ടാം ഘട്ടത്തിലേക്ക്.
കാസർകോട്: കുട്ടികളെ വായനയുടെയും എഴുത്തിൻ്റെയും വിസ്മയലോകത്തേക്ക് നയിക്കാൻ വായനച്ചങ്ങാത്തം രണ്ടാം ഘട്ടത്തിലേക്ക്. രക്ഷിതാക്കളുടെ കൂടി പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ടാണ് സമഗ്ര ശിക്ഷാ കേരളം പദ്ധതി നടപ്പിലാക്കുന്നത്.പാഠപുസ്തകത്തിൽ നിന്ന് സ്വതന്ത്രവായനയിലേക്കും പുസ്തകവായനയിലേക്കും കുട്ടികളെ എത്തിക്കാനാണ് വായനച്ചങ്ങാത്തം ലക്ഷ്യമിടുന്നത്. ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിൽ പഠിക്കുന്ന എല്ലാ കുട്ടികളെയും മാതൃഭാഷയിൽ എഴുതാനും വായിക്കാനും കഴിവുള്ളവരാക്കി മാറ്റുന്നതോടൊപ്പം കുരുന്നുകളുടെ രചനയും ഉറപ്പുവരുത്തുന്നു.ഈ അക്കാദമിക് വർഷം മുഴുവൻ നീളുന്ന പ്രവർത്തനങ്ങളാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്. രക്ഷിതാക്കളുടെ രചനോത്സവവും ക്ലാസ് തലം തൊട്ട് സംസ്ഥാനതലം വരെ നീളുന്ന രചന, ആസ്വാദന ശില്പശാലകൾ, ജനകീയ രചനോത്സവം എന്നിവ പദ്ധതിയുടെ സവിശേഷതയാണ്. പുസ്തകം പ്രസിദ്ധീകരിക്കുന്ന കുട്ടി, വിദ്യാലയം, പഞ്ചായത്ത് എന്നിവയും വായനച്ചങ്ങാത്തത്തിലുൾപ്പെടും. ജില്ലയിൽ മലയാളത്തിനു പുറമെ കന്നഡയിൽ പ്രത്യേക പരിശീലന പദ്ധതിയും തയാറാക്കും.
പദ്ധതിയുടെ ജില്ലാതല റിസോഴ്സ് അധ്യാപകരുടെ ദ്വിദിന പരിശീലനം എസ് എസ് കെ ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ പി രവീന്ദ്രൻ കാസർകോട് ബിആർസി ഹാളിൽ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രോഗ്രാം ഓഫീസർ ഡി നാരായണ അധ്യക്ഷനായിരുന്നു. കാസർകോട് ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ ടി പ്രകാശൻ, പരിശീലകരായ കെ പി വിജയലക്ഷ്മി, ജോയ് .ജി, പി വേണുഗോപാലൻ, പി പുഷ്പാകരൻ, കെ ശ്യാമള, എ സുമലത, ആർ സിന്ധു എന്നിവർ സംസാരിച്ചു.