' ശിശു കേന്ദ്രീകൃത വിദ്യാഭ്യസത്തിന് കരുത്തുപകരുന്ന മാതൃകാ പദ്ധതിയാണ് വർണ്ണക്കൂടാരം' മന്ത്രി. വി. ശിവൻകുട്ടി
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്തുടനീളം 440 പ്രീ -പ്രൈമറി സ്കൂളുകളിൽ പൂർത്തിയാക്കി വരുന്ന വർണക്കൂടാരം പദ്ധതിയുടെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. ശിശുവിന്റെ മുഴുവന്‍ കഴിവുകളും വികാസം പ്രാപിക്കുന്നതിനാവശ്യമായ ബാഹ്യ പ്രേരണയും പ്രചോദനവും പരമാവധി ലഭ്യമാക്കേണ്ട സമയമാണിതെന്നും മറ്റുള്ളവരുമായും ചുറ്റുപാടുകളുമായും ഇടപെടാനും അനുഭവങ്ങൾ നേടാനും ധാരാളം അവസരങ്ങള്‍ ഒരുക്കേണ്ടതുണ്ടെന്നും, . ഇക്കാലത്ത് എത്രത്തോളം നല്ല അനുഭവങ്ങള്‍ ലഭിക്കുന്നുവോ അത്രത്തോളം മികവാര്‍ന്നതായിരിക്കും കുട്ടിയുടെ ഭാവി ജീവിതമെന്നും മന്ത്രി പറഞ്ഞു.
ജനനം മുതല്‍ ആറു വയസുവരെയുള്ള സമയം ശിശു വികാസത്തിന്റെ എല്ലാ മേഖലകളിലും നിരവധി അടിസ്ഥാന കഴിവുകള്‍ വികസിപ്പിക്കുന്നതിനുള്ള ഒരു നിര്‍ണായക കാലഘട്ടമാണ്. ജനിച്ച നിമിഷം മുതല്‍ കുട്ടികള്‍ അവരുടെ എല്ലാ ഇന്ദ്രിയങ്ങളും അവരുടെ പരിസരത്തെ ശ്രദ്ധിക്കാന്‍ ഉപയോഗിക്കുന്നു. അതുകൊണ്ടുതന്നെ പഞ്ചേന്ദ്രിയങ്ങളുടെ പ്രവര്‍ത്തന ക്ഷമത ഏറ്റവും കൂടുതലാകുന്നതും ശൈശവ കാലഘട്ടത്തിലാണ്. ഈ പ്രായപരിധിയിലാണ് കുഞ്ഞുങ്ങളില്‍ മസ്തിഷ്ക കോശങ്ങളുടെ വളര്‍ച്ച ഏറ്റവും ത്വരിതപ്പെടുക. കേരളത്തില്‍ നിലവിലുള്ള ശാസ്ത്രീയ പ്രീസ്കൂള്‍ വിദ്യാഭ്യാസം ശിശുവികാസത്തില്‍ കുട്ടിയുടെ പഠന പരിസരത്തിന്റെ സ്വാധീനത്തെ ശരിയായ രീതിയില്‍ പരിഗണിച്ചുകൊണ്ടുള്ളതാണന്നും മന്ത്രി പറഞ്ഞു. അതുകൊണ്ടുതന്നെ നമ്മുടെ കുട്ടികളുടെ ഭാവി ജീവിതം ഏറ്റവും മികവുറ്റതാക്കാന്‍ പ്രാപ്തമാക്കുന്ന ശൈശവകാല അനുഭവങ്ങള്‍ ഒരുക്കാനാണ് പ്രീപ്രൈമറി വിദ്യാഭ്യാസ രംഗത്ത് സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത് . അതിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരമുള്ള പ്രീ സ്കൂള്‍ പഠനാന്തരീക്ഷം ഒരുക്കാനുള്ള പദ്ധതികളാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം വഴി നടപ്പിലാക്കി വരുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഘട്ടം ഘട്ടമായി കേരളത്തിലെ മുഴുവന്‍ പ്രീ പ്രൈമറി സ്കൂളുകളിലും ഈ പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
സമഗ്ര ശിക്ഷാ കേരളം സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന വര്‍ണ്ണക്കൂടാരം മാതൃകാ പ്രീ പ്രൈമറി സ്കൂള്‍ പരിപാടിയിലൂടെ ഈ വര്‍ഷത്തോടെ സംസ്ഥാനത്തെ 600 ലധികം പ്രീപ്രൈമറി സ്കൂളുകളില്‍ അന്താരാഷ്ട്ര നിലവാരമുള്ള പ്രീ സ്കൂള്‍ പഠനാന്തരീക്ഷം ഒരുക്കുവാനായിട്ടുണ്ട് . കുട്ടികള്‍ക്ക് സന്തോഷത്തോടെയും അവരുടെ അഭിരുചിക്കനുസരിച്ചും കളികളില്‍ ഏര്‍പ്പെടാന്‍ കഴിയുന്ന വിശാലവും ശിശു സൗഹൃദവുമായ പ്രവര്‍ത്തന ഇടങ്ങള്‍ ഒരുക്കുക എന്നതാണ് വര്‍ണക്കൂടാരം മാതൃകാ പ്രീ പ്രൈമറി സ്കൂള്‍ പരിപാടിയിലൂടെ സാക്ഷാത്കരിച്ചിരിക്കുന്നത്. കുഞ്ഞുങ്ങളുടെ ഭാഷാ ശേഷി വളര്‍ത്താന്‍ സഹായിക്കുന്ന ഭാഷാ വികാസ ഇടം, ലഘു ശാസ്ത്രപരീക്ഷണങ്ങള്‍ക്കും നിരീക്ഷണത്തിനും അവസരം നല്കുന്ന ശാസ്ത്രയിടം, കളികളിലൂടെ കണക്കിന്റെ ആദ്യപാഠങ്ങള്‍ നുണയുന്ന ഗണിതയിടം തുടങ്ങി കുട്ടിയുടെ സര്വതോന്മുഖ വികാസത്തിനു സഹായിക്കുന്ന 13 പ്രവര്‍ത്തന ഇടങ്ങള്‍ (ആക്ടിവിറ്റി ഏരിയകള്‍ ) ആണ് ഓരോ സ്കൂളിലും സജ്ജമാക്കിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി ഈ വര്‍ഷം 44 കോടി രൂപ ചെലവഴിച്ച് 440 പ്രീ പ്രൈമറി സ്കൂളുകളെ ഇത്തരത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തിയതിന്റെ സംസ്ഥാനതല ഉദ്ഘാടനമാണ് തിരുവനന്തപുരം ,നേമം കോലിയക്കോട്
ഗവ.വെൽഫയർ എൽ പി സ്കൂളിൽ മന്ത്രി നിർവഹിച്ചത്. സമഗ്ര ശിക്ഷ കേരളം അഡീഷണൽ സ്റ്റേറ്റ് പ്രൊജക്റ്റ് ഡയറക്ടർ ഷിബു ആർ എസ് സ്വാഗതം പറഞ്ഞു. സമഗ്ര ശിക്ഷ കേരളം സംസ്ഥാന പ്രോഗ്രാം ഓഫീസർ അമുൽ റോയ് ആർ പി , വിദ്യാഭ്യാസ ഉപഡയറക്ടർ കൃഷ്ണകുമാർ സി സി , ഡി പി സി ജവാദ് എസ് , തുടങ്ങി വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും കോലിയക്കോട് വാർഡ് കൗൺസിലർ ദീപിക യു അടക്കമുള്ള ജനപ്രതിനിധികൾ സന്നിഹിതരായിരുന്നു. , സ്കൂൾ പി ടി എ, എസ് എം സി അംഗങ്ങൾ, രക്ഷിതാക്കൾ, കുട്ടികൾ , പ്രദേശവാസികൾ തുടങ്ങിയവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു.ഇതോടൊപ്പം നൂറു ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ 328 പ്രീപ്രൈമറി സ്കൂളുകള്‍ക്ക് സമഗ്ര ശിക്ഷാ കേരളം വഴി ഒരു ലക്ഷം രൂപ വീതം (ആകെ 3കോടി 28 ലക്ഷം) അനുവദിച്ച് ശിശു സൗഹൃദ ഫര്‍ണീച്ചര്‍ , ഔട്ഡോര്‍ പ്ലേ മെറ്റീരിയലുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.