സ്കൂൾ പാഠ്യ പദ്ധതി പരിഷ്കരണത്തിൽ വിദ്യാർത്ഥികളുടെ അഭിപ്രായത്തിന് വലിയ വിലയുണ്ട് മന്ത്രി വി. ശിവൻകുട്ടി
കാസർഗോഡ് (കുണ്ടംകുഴി): കുട്ടികളുടെ പാഠ്യപദ്ധതി ചർച്ചകൾ സാകൂതം കേട്ട് വിദ്യാഭ്യാസ മന്ത്രി. കേരള സ്കൂൾ പാഠ്യപദ്ധതി ജനകീയ ചർച്ചയുടെ ഭാഗമായി എസ് എസ് കെ കാസർഗോഡ് സംഘടിപ്പിച്ച കുട്ടികളുടെ ചർച്ചയിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിനേരിട്ട് പങ്കുചേർന്നു. കുണ്ടംകുഴി ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ ഹൈസ്കൂൾ, ഹയർ സെക്കൻ്ററി വിദ്യാർഥികളാണ് മന്ത്രിക്കു മുന്നിൽ നിർദേശങ്ങളും അഭിപ്രായങ്ങളും ഔപചാരിക ചട്ടക്കൂടുകളില്ലാതെ തുറന്നു പറഞ്ഞത്.സ്കൂൾ ക്ലാസ്സുകളിലെ പിരിയേഡുകളുടെ എണ്ണം കുറച്ച് ദൈർഘ്യം വർദ്ധിപ്പിക്കണമെന്ന നിർദേശമാണ് പത്താം ക്ലാസുകാരി സ്നേഹയ്ക്ക് പറയാനുണ്ടായിരുന്നത്. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും എതിർക്കുന്ന രീതിയിലുള്ള ശാസ്ത്ര പാഠങ്ങൾ തയാറാക്കണമെന്ന ആവശ്യമായിരുന്നു പത്താം തരത്തിലെ ഫിദലിന്. ഭിന്ന ലിംഗത്തിൽപ്പെട്ട ജനവിഭാഗത്തിലെ സ്ത്രീക്കും പുരുഷനും തുല്യ പ്രാധാന്യമുണ്ടെന്ന ബോധ്യം വരുന്ന പാഠഭാഗങ്ങൾ വേണമെന്ന ആവശ്യമായിരുന്നു പ്ലസ് ടു ക്കാരിയായ ഉണ്ണി മായയ്ക്ക് .ഓരോ തൊഴിലിൻ്റെയും മഹത്വം പുതിയ തലമുറയ്ക്ക് തിരിച്ചറിയാൻ പറ്റുന്നില്ലെന്ന സങ്കടമായിരുന്നു ഇതേ ക്ലാസിലെ തന്നെ കാർത്തിക്കിന്. വൈശാഖ്, മിഥുന, സാനിയ രാഗ്, ആദിത്യ, അതുല്യ തുടങ്ങിയവർ നിർദേശങ്ങൾ മന്ത്രിക്കു മുന്നിൽ നിരത്തി. കുട്ടികൾ ഓരോരുത്തരുടെയും അഭിപ്രായപ്രകടനങ്ങൾ മികച്ചതായിരുന്നുവെന്നും ഓരോന്നും വളരെ ഗൗരവത്തോടെ തന്നെ ഉൾക്കൊള്ളുമെന്നും അധ്യാപകൻ്റെ പകിട്ടോടെ ക്ലാസ് മുറിക്കകത്തെത്തിയ മന്ത്രി പറഞ്ഞു. സി എച്ച് കുഞ്ഞമ്പു എം എൽ എ, ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം ധന്യ, വിദ്യാഭ്യാസ ഉപഡയറക്ടർ സി കെ വാസു, സമഗ്ര ശിക്ഷാ ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ ഡി നാരായണ, ഡിഇഒ എൻ നന്ദികേശൻ തുടങ്ങിയവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.