' പഥം' ഡോക്യുമെന്ററി പ്രകാശനം ചെയ്തു .
പത്തനംതിട്ട: സമഗ്ര ശിക്ഷാ കേരളം പത്തനംതിട്ട നിര്‍മിച്ച 'പഥം' ഡോക്യുമെന്ററിയുടെ പ്രകാശനം കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ് നിര്‍വഹിച്ചു. എസ്എസ്കെ പത്തനംതിട്ട ജില്ലാ ഡോക്യുമെന്റേഷന് ടീമിന്റെ നേതൃത്വത്തില്‍ ഗാന്ധിജിയുടെ പത്തനംതിട്ട ജില്ലയിലെ സന്ദര്‍ശനത്തെക്കുറിച്ച് നിര്‍മിച്ച ഡോക്യുമെന്ററിയാണ് പഥം . വൈക്കം സത്യാഗ്രഹം , ക്ഷേത്രപ്രവേശന വിളംബരം, ഹരിജനോദ്ധാരണം തുടങ്ങിയ വിഷയങ്ങുമായി ബന്ധപ്പെട്ട് ഗാന്ധിജി കേരളത്തിൽ പലതവണ എത്തിയിട്ടുണ്ട്. 1925 മുതൽ 1937 വരെയുള്ള കാലഘട്ടത്തിൽ പല സമയത്തായി ഗാന്ധിജി പത്തനംതിട്ട ജില്ലയിലെ വിവിധ സ്ഥലങ്ങളിലും എത്തി. 1925 മാർച്ച് 15ന് വൈക്കം സത്യഗ്രഹത്തിൽ പങ്കെടുക്കാനുള്ള യാത്രയിൽ തിരുവല്ല - മുത്തൂരിൽ ഗാന്ധിജി എത്തി പ്രഭാഷണം നടത്തി. 1934 ജനുവരി 19 ന് ഹരിജനങ്ങൾക്കായി സ്ഥാപിച്ച ചേരിക്കൽ ശ്രദ്ധാനന്ദവിലാസ വിദ്യാലയം അദ്ദേഹം സന്ദർശിച്ചു. 1934 ജനുവരി 19ന് അടൂരിൽ ടി.കെ. മാധവ സൗധത്തിന് തറക്കല്ലിട്ട ശേഷം ഗാന്ധിജി വടക്കടത്തുകാവിൽ എത്തിയിരുന്നു . 1937 ജനുവരി 20 ന് അദ്ദേഹം ഇലന്തൂരിലും എത്തി.
ക്ഷേത്ര പ്രവേശന വിളംബരത്തിന് മുമ്പ്തന്നെ എല്ലാ ജാതിക്കാർക്കും ക്ഷേത്രങ്ങളിൽ പ്രവേശനം നൽകിയ ചരിത്രമാണ് ഇലന്തൂരിനുള്ളത്. ഗാന്ധിജിയെ നേരിൽ കണ്ട വ്യക്തികൾ,ഗാന്ധി സ്മാരകങ്ങളിൽ നിന്നുള്ള വിവരങ്ങൾ, ഗാന്ധിജി എത്തിയ സ്ഥലങ്ങൾ നേരിട്ട് സന്ദർശിച്ചപ്പോൾ ലഭിച്ചവിവരങ്ങൾ, പുസ്തകങ്ങൾ തുടങ്ങി വിവിധ സ്രോതസുകളിൽനിന്ന് ലഭ്യമായ വിവരങ്ങൾ ഉപയോഗിച്ചാണ് ഡോക്യുമെന്ററി തയ്യാറാക്കിയത്.
ഗാന്ധിജിയുടെ സന്ദർശനം ദേശീയ പ്രസ്ഥാനത്തിനും ഈ നാടിനും ഉണ്ടാക്കിയ ഉണർവ്വ് വ്യക്തമാക്കുന്ന ചരിത്രമാണ് അന്വേഷണത്തിൽ നിന്ന് വ്യക്തമായത്. മഹാത്മപാദം പതിഞ്ഞ പത്തനംതിട്ട എസ്എസ്കെയുടെ ട്വിറ്റര്‍ പേജ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണി പ്ലാച്ചേരി പ്രകാശനം ചെയ്തു. യൂ ട്യൂബ് ചാനല്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എല്‍സാ തോമസും, ഫേസ് ബുക്ക് പേജ് ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത ടീച്ചറും ഇന്‍സ്റ്റാഗ്രാം പേജ് രാജേഷ് വള്ളിക്കോടും പ്രകാശനം ചെയ്തു.
കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡി പി സി ഡോ. ലെജു പി തോമസ്, ഡി പി ഒ എ.കെ. പ്രകാശ്, ഡി പി ഒ എ. പി. ജയലക്ഷ്മി, പ്രാദേശിക ചരിത്രകാരൻ സുലോചനൻ തുടങ്ങിയവർ സംസാരിച്ചു. നിരവധിപേർ ഡോക്യൂമെന്ററി കാണാൻ എത്തിയിരുന്നു. .