പൊതുവിദ്യാഭ്യാസ വകുപ്പിലെ ഫയൽ അദാലത്തിൽ ഇതുവരെ തീർപ്പാക്കിയത് 65.2 ശതമാനം; ഫയൽ തീർപ്പക്കൽ കൂടുതൽ ഊർജ്ജിതമാക്കാൻ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്ത് മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം : പൊതുവിദ്യാഭ്യാസ വകുപ്പിലെ ഫയൽ തീർപ്പാക്കൽ കൂടുതൽ ഊർജ്ജിതമാക്കാൻ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ കർശന നിർദ്ദേശം. എ.ഇ.ഒ. തലം മുതൽ വിദ്യാഭ്യാസ ഡയറക്ടേറ്റ് തലം വരെയുള്ള ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മന്ത്രിയുടെ നിർദ്ദേശം.തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള വിദ്യാഭ്യാസ വകുപ്പിലെ ഓഫീസുകളിൽ തീർപ്പാകാതെ കിടന്നിരുന്ന ഫയലുകളുടെ എണ്ണവും അദാലത്തിന്റെ ഭാഗമായി തീർപ്പാക്കിയ ഫയലുകളുടെ എണ്ണവും ഇനി തീർപ്പാക്കാനുള്ള ഫയലുകളുടെ എണ്ണവും മന്ത്രി പരിശോധിച്ചു. 92 ശതമാനം ഫയലുകൾ സമയബന്ധിതമായി പൂർത്തിയാക്കാൻ നേതൃത്വം വഹിച്ച മലപ്പുറം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറെ യോഗത്തിൽ മന്ത്രി അഭിനന്ദിച്ചു.
പൊതുവിദ്യാഭ്യാസ ഡയറക്ടേറ്റിൽ കെട്ടിക്കിടക്കുന്ന 11,858 ഫയലുകളും ടെക്സ്റ്റ് ബുക്ക് ഓഫീസിൽ കെട്ടിക്കിടക്കുന്ന 358 ഫയലുകളും അടിയന്തിരമായി തീർപ്പാക്കാനുള്ള നടപടി സ്വീകരിക്കാൻ മന്ത്രി നിർദ്ദേശം നൽകി. ഈ മാസം 31 നാണ് ഫയൽ അദാലത്ത് തീവ്ര യജ്ഞ പരിപാടി അവസാനിക്കുന്നത്.സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ഓരോ ജില്ലയിലും നടന്ന പ്രവർത്തനവുമായ ബന്ധപ്പെട്ട അവലോകനവും ഈ യോഗത്തിൽ നടന്നു. ഓരോ ഓഫീസും നടത്തിയ പ്രവർത്തനങ്ങൾ ജില്ലാതലത്തിൽ ക്രോഡീകരിച്ച് സർക്കാരിന് സമർപ്പിക്കാൻ മന്ത്രി നിർദ്ദേശിച്ചു.
നവംബർ 1 ലെ ലഹരി വിരുദ്ധ ശൃംഖല വിജയിപ്പിക്കാൻ വേണ്ട പ്രവർത്തനങ്ങൾ ഓരോ ഉദ്യോഗസ്ഥനും നടത്തണം. ഓരോ ജില്ലയിലും നിശ്ചയിക്കപ്പെട്ട മന്ത്രിമാരെ നവംബർ 1 ലെ പരിപാടിയിൽ പങ്കെടുപ്പിക്കാനുള്ള ക്രമീകരണം നടത്തണമെന്ന് മന്ത്രി നിർദ്ദേശം നൽകി. ക്ലാസ് സമയത്ത് മറ്റ് പരിപാടികൾക്ക് കുട്ടികളെ കൊണ്ടു പോകാൻ അനുവദിക്കരുത് എന്ന നിർദേശവും മന്ത്രി നൽകി. അടിയന്തിരമായി സ്കൂളുകളിൽ ഡിസിപ്ലിൻ കമ്മിറ്റി ചേരണമെന്നും മന്ത്രി വി ശിവൻകുട്ടി നിർദേശിച്ചു.